പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നു നൽകണമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ വച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു യു എ ഇ.
വാണിജ്യ കപ്പലിന്റെ ഗതാഗതത്തെ ലക്ഷ്യമിടുന്നതും സാമ്പത്തിക സമ്മർദത്തിനോ ഭീഷണിക്കോ ഉള്ള ഒരു ഉപാധിയായി ഹോർമുസ് കടലിടുക്കിനെ ഉപയോഗിക്കുന്നതും ഇറാന്റെ റെവല്യൂഷനറി ഗാർഡ് കോർപ്സ് നടത്തുന്ന കടൽക്കൊള്ളയ്ക്ക് തുല്യമായ നടപടികളാണെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഈ ആക്രമണം മേഖലയുടെ സ്ഥിരതയ്ക്കും ആഗോള ഊർജ സുരക്ഷയ്ക്കും മാത്രമല്ല ജനങ്ങൾക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സമുദ്ര പാതകളെ തടസ്സപ്പെടുത്തുന്ന ഇറാന്റെ ആക്രമണം യു എൻ സുരക്ഷാ സമിതിയുടെ പ്രമേയം 2817ന്റെ നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നു നൽകണമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
തങ്ങളുടെ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നെന്നും എന്നാൽ ആർക്കും പരിക്കില്ലെന്നും യു എ ഇ സ്ഥിരീകരിച്ചിട്ടുണ്ട്. അഡ്‌നോക് കപ്പലുകൾക്ക് നേരെ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഭീകരവാദ ഗൂഢാലോചന പരാജയപ്പെടുത്തിയ കുവൈറ്റിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു യുഎഇ
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പോലീസ്
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു;അബുദാബിയിൽ കഫേ അടച്ചു പൂട്ടി
ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ
